Monday, June 3, 2013

ആര്‍.ലോപ.

മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടി. മുത്തച്ഛനും അമ്മയ്ക്കുമൊപ്പം വളര്‍ന്ന അവള്‍, ദുഃഖങ്ങള്‍ പകര്‍ത്താന്‍ കണ്ടെടുത്ത മാധ്യമം കവിതയാണ്. ആരുമറിയാതെ കടലാസില്‍ വാക്കുകള്‍ എഴുതി നിറച്ച അവളിന്ന് കേരളം അറിയുന്ന കവയിത്രിയാണ്. അവാര്‍ഡുകളുടെയും അംഗീകാരത്തിന്റെയും പെരുമഴക്കാലം തീര്‍ത്ത് മലയാള സാഹിത്യലോകം വരവേറ്റ ആ പെണ്‍കുട്ടിയാണ്, ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കൂടിയായ ആര്‍.ലോപ.

കഥാപ്രസംഗവേദിയിലെ കുലപതിയായിരുന്ന ആര്‍.കെ കൊട്ടാരത്തിലാണ് ലോപയുടെ മുത്തച്ഛന്‍. അച്ഛന്റെ കുറവ് അറിയിക്കാതെ വളര്‍ത്തിയ മുത്തച്ഛന്റെ സാമീപ്യമാണ് തന്നെ കവിതയെഴുതിപ്പിച്ചതെന്ന് ലോപ പറയുന്നു.

ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ലോപ കവിതയെഴുതുന്നത് മലയാളത്തിലാണ്

2001-ല്‍ യുവ കവികള്‍ക്കുള്ള കുഞ്ചുപിള്ള അവാര്‍ഡ്, അടുത്തവര്‍ഷം കണ്ണൂരിലെ വി.ടി.കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, 2003ല്‍ ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് എന്നിവ ലോപ സ്വന്തമാക്കി. 2009ല്‍ തപസ്യയുടെ ദുഃര്‍ഗാദത്ത പുരസ്‌കാരവും ലോപയെ തേടിയെത്തി
ഏറ്റവും ഒടുവിലായി കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡും

ഇംഗ്ലീഷില്‍ കവിതകള്‍ എഴുതാറില്ലെങ്കിലും പ്രമുഖരുടെ കവിതകളും നാടകങ്ങളും വിവര്‍ത്തനം ചെയ്യാറുണ്ട്.

സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള'ത്തില്‍ ലോപയുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ടാഗോര്‍ കൃതികളും ഷെയ്ക്ക്‌സ്പിയറിന്റെ ഗീതകങ്ങളുമൊക്കെ ലോപ മലയാളത്തിലാക്കിക്കഴിഞ്ഞു. സോള്‍ ബെല്ലോയുടെ 'ദിവൃക്കര്‍' എന്ന നാടകത്തിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കി.


ആനുകാലിക സംഭവങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് ലോപയുടെ കവിതകളില്‍ കൂടുതലായി കാണുന്നത്. സ്ത്രീയും ഭക്തിയും മനസ്സിന്റെ ചഞ്ചല ഭാവങ്ങളുമൊക്കെ ലോപയുടെ കവിതകളില്‍ കണ്ടുമുട്ടാം.

നരേന്ദ്രപ്രസാദ്

സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ. നരേന്ദ്രപ്രസാദ്. 1945-ൽ മാവേലിക്കരയിലെ ഒരു ക്ഷയിച്ച നായർ കുടുംബത്തിൽ ജനനം. പിതാവ് രാഘവപ്പണിക്കർ. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.

കുട്ടിക്കാലത്തുതന്നെ സാഹിത്യത്തിൽ താത്പര്യമുള്ള വ്യക്തിയായിരുന്നു. ബാല്യത്തിൽ മുത്തച്ഛനും മുത്തശ്ശിയുമാണ് സാഹിത്യത്തിലേക്കു നയിച്ചതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. സ്കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങൾ എഴുതി അഭിനയിക്കാൻ തുടങ്ങി.
കോളേജിൽ പഠിക്കുമ്പോൾ കൂടുതൽ സാഹിത്യത്തെ അറിഞ്ഞു. അക്കാലത്ത് കുറേ കവിതകളും എഴുതി. ആദ്യ കവിത കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്.

കോളേജധ്യാപകനായപ്പോൾ കൂടുതൽ ഗൌരവബുദ്ധിയോടെ സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. പിന്നീട് മാതൃഭൂമിയിലെ പുസ്തക നിരൂപകനായി. ആ സമയം ദേശാഭിമാനി സ്റ്റഡി സർക്കിളുമായി ബന്ധപ്പെടുകയും, ലേഖനങ്ങൾ ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിക്കാനും തുടങ്ങി. ഒ.വി. വിജയൻ, കാക്കനാടൻ തുടങ്ങിയവർ ആധുനിക സാഹിത്യം എന്ന നിലയിൽ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ കാലമായിരുന്നു അത്. പുതിയ സാഹിത്യത്തിനെ നിരൂപണം ചെയ്ത് എഴുതാനാരംഭിച്ചു. അത്തരം ലേഖനങ്ങൾക്ക് അന്നേറെ വായനക്കാരുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളിൽ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടു സ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിൽ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൗപർണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡിറക്ടർ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.

ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങൾ തിരിച്ചറിയുന്നത്. ചലച്ചിത്ര അഭിനയത്തിൽ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോൾ എൽ. മോഹനന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിൽ ആദ്യമാ‍യഭിനയിച്ചു. അഭിനയം പുകഴ്ത്തപ്പെട്ടതിനെ തുടർന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ. എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.
കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ.
എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

2003 നവംബർ മൂന്നിന് കോഴിക്കോടുവച്ച് അന്തരിച്ചു.

Tuesday, May 28, 2013

മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി

ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു.2013 മെയ് 27 ന് അന്തരിച്ചു‌[

കായംകുളത്ത് 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , കരുനാഗപ്പള്ളി യൂനുസ് മൗലവി എന്നിവർ ഗുരുനാഥന്മാരാണ്. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പ്രാവീണ്യമുണ്ട്. അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചു.] ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു

ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനം നടത്തി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റെ അക്ഷരങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഗവേഷണ പഠന വിധേയമാക്കിയ ചാലഞ്ച് എന്ന ഇംഗ്ലീഷ് ഗ്രന്ഥം 1997ൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പഠന വിധേയമായ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 2004ൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചത്. ഈ വിഷയത്തിലുള്ള മലയാളം കൃതിയാണ്'ശാസ്ത്രവേദ സംഗമം ഖുർആനിൽ'.റഹ്മാൻ മുന്നൂരുമായി പ്രബോധനം വാരികയിൽ നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.

ഇബ്നു ഖൽദൂന്റെ "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ ഡി.സി. ബുക്സും പ്രസിദ്ധീകരിച്ചു. ഇതാണ് മൗലവിയുടെ പ്രധാനകൃതി. 1994 ൽ ഇമാം ഗസ്സാലിയുടെ 'മിശ്കാത്തുൽ അൻവാർ' വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ.
1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. മലയാളത്തിൽ പ്രചാരം സിദ്ധിച്ച ആദ്യ സമ്പൂർണ ഖുർആൻ പരിഭാഷയാണിത്. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ് ലഭിച്ചു.
1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി

കെ.പി.എ.സി. സുലോചന

കേരളത്തിലെ ജനകീയ ഗായികമാരിലൊരാളും സിനിമാ-നാടക അഭിനേത്രിയുമാണ് കെ.പി.എ.സി. സുലോചന (10 ഏപ്രിൽ 1938 - 17 ഏപ്രിൽ 2005). സുലോചന പാടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചെപ്പുകിലുക്കണ ചങ്ങാതി‘, 'വള്ളിക്കുടിലിൻ' തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 ഏപ്രിൽ 10-ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക്‌ പ്രവേശിച്ചു. 1951-ൽ എന്റെ മകനാണ്‌ ശരി എന്ന നാടകത്തിലൂടെയാണ്‌ കെ.പി.എ.സി-യിൽ തുടക്കമിട്ടത്‌. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന്‌ കെ.പി.എ.സി വിട്ടു. തുടർന്ന്‌ വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട്‌ 'സംസ്‌ക്കാര' എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു

കാലം മാറുന്നു എന്ന സിനിമയിൽ കെ എസ് ജോർജ്ജിന്റെ കൂടെ, ‘ഈ മലർ പൊയ്കയിൽ‘ എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സുലോചന സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു. രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ‘സുമം’ , മുടിയനായ പുത്രനിലെ ‘പുലയി’ എന്നിവയൊക്കെഅരപ്പവൻ, കൃഷ്ണകുചേല തുടങ്ങിയവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.2005 ഏപ്രിൽ 17-ന്‌ അന്തരിച്ചു.

Monday, May 27, 2013

കെ.പി.എ.സി ലളിത

മലയാള ചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരിയമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.
1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്രനടനാണ്.
ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ്- ഭാർഗവി അമ്മ. ഒരു സഹോദരൻ- കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു മകൻ - സിദ്ധാ‍ർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.

ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.

Sunday, May 26, 2013

ചെട്ടികുളങ്ങര കുംഭഭരണി

ഭക്തിയും വിശ്വാസവും പാട്ടും നൃത്തവും കൃഷിയും സാഹിത്യവും രുചിയുമെല്ലാം ഒത്തുചേരുന്ന ഉത്സവം. ലോകത്തൊരിടത്തും കാണാത്ത വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആഘോഷം. അതില്‍ നാടിനും നാട്ടാര്‍ക്കും ഒരേപോലെ പ്രാതിനിധ്യം. ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിയാണ് ഇത്തരം സവിശേഷതകളാല്‍ നിറയുന്നത്.
സാഹിത്യഭംഗി നിറഞ്ഞ പാട്ടുകളാണ് കുത്തിയോട്ടത്തിന്റേത്. ഓണാട്ടുകരയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക താളത്തില്‍ കുത്തിയോട്ടപ്പാട്ടുകള്‍ പാടി പൊലിപ്പിക്കാന്‍ കഴിവുള്ള നൂറുകണക്കിന് ഗായകരാണ് ഓണാട്ടുകരയിലുള്ളത്. കുത്തിയോട്ടം കഴിയുമ്പോള്‍ പാട്ട് മാറ്റിവെച്ച് അവര്‍ സ്വന്തം ജോലിക്കിറങ്ങും. കളമെഴുതാനും കുത്തിയോട്ടക്കളരിയില്‍ ദേവിക്കായി ശ്രീകോവിലൊരുക്കാനായും നൂറുകണക്കിന് കലാകാരന്മാര്‍ ജോലി ചെയ്യും. ഉത്സവകാലത്തിനായി മാത്രം ശില്‍പ്പികളാകുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ചെട്ടികുളങ്ങര കരകളില്‍ കുത്തിയോട്ടച്ചുവട് പഠിപ്പിക്കുന്ന കളരികള്‍ ഒട്ടേറെയാണ്. പഠനത്തിന്റെ ഇടനേരങ്ങളില്‍ ഇവിടെ പഠിക്കുന്ന കുട്ടികളാണ് കുത്തിയോട്ടം വഴിപാട് നടത്തുന്നിടത്ത് ചുവട് വെയ്ക്കുന്നത്.

കെട്ടുകാഴ്ചകളുടെ ഒരുക്കത്തിന് തച്ചുശാസ്ത്ര വിദഗ്ദ്ധരെക്കാള്‍ കൈ തഴക്കമുള്ള കരക്കാരുണ്ട്. അവരുടെ മനക്കണക്കില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തേരും കുതിരയും നാട്ടുവഴികളിലെ കുണ്ടും കുഴിയും താണ്ടി, അമ്പലനടയിലെത്തും. തടി ചക്രത്തിന് മീതെ, ആടിയുലഞ്ഞ് വരുന്ന കെട്ടുകാഴ്ചകളുടെ കരുത്ത് കരക്കാരുടെ കൂട്ടായ്മയാണ്. ജാതിമത ഭേദമില്ലാതെ കരക്കാര്‍ തോളോടുതോള്‍ ചേര്‍ന്ന് കെട്ടുകാഴ്ചകള്‍ തള്ളി നീക്കുമ്പോള്‍ അവര്‍ക്കിടയിലെ ഭിന്നതകളെല്ലാം അലിഞ്ഞുപോകും.

കൃഷി ജീവിതമായി കാണുന്ന ഓണാട്ടുകരയിലെ ഉത്സവത്തിന് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഭരണിച്ചന്തയിലൂടെ മനസ്സിലാക്കാം. ചേമ്പും കാച്ചിലും ഉള്‍പ്പെടെയുള്ള നടീല്‍ വിഭവങ്ങളും കലപ്പയും കപ്പിയും കയറുമെല്ലാം ഇവിടെ കിട്ടുമായിരുന്നു.
കൊഞ്ചും മാങ്ങയും ഓണാട്ടുകരയുടെ രുചിക്കൂട്ടില്‍ ഒന്നാമത് നില്‍ക്കുന്നതാണ്. കുംഭഭരണിയുമായി കൂട്ടിയിണക്കിയതിനാല്‍ ഈ വിഭവത്തിന് ഭക്തിയുടെ രുചി കൂടിയുണ്ട്.
എല്ലാറ്റിനും മീതെ ഭക്തിയുടെ സ്വര്‍ണ്ണനൂലുകളാല്‍ ബന്ധിപ്പിക്കുന്ന സാന്നിധ്യമായി ഭക്തമനസുകളില്‍ ചെട്ടികുളങ്ങര ഭഗവതിയും കുടികൊള്ളുന്നു. എല്ലാം കൂടിച്ചേരുമ്പോള്‍, സമാനതകളില്ലാത്ത ഉത്സവമായി ചെട്ടികുളങ്ങര കുംഭഭരണി.

ടി.കെ. മാധവൻ

ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ അത്ഭുതകരമായ ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്റെ പോരാട്ടം. വൈക്കം, തിരുവാർപ്പ്, കണ്ണൻ‌കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.

1885 സെപ്റ്റംബർ 2ന് (കൊല്ലവർഷം 1061 ചിങ്ങമാസം 19ന്) കേരളത്തിൽ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തിൽ ജനിച്ചു. താന്നിയേങ്കുന്നേൽ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടിൽ കൂടുംബാംഗമായ കേശവൻ ചാന്ദാർ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛൻ വൈദ്യം ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. മാധവൻ രണ്ടാമത്തെ സന്താനമായിരുന്നു. ഒരു ജ്യേഷ്ഠത്തി (നാരായണി) കൌമാര പ്രായത്തിൽ തന്നെ അസുഖം മൂലം മരിച്ചുപോയി. അനിയൻ ടി.കെ പത്മനാഭൻ അദ്ധ്യാപകനായിത്തീർന്നു

ബാല്യത്തിൽ നങ്ങ്യാർകുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിയിലാണ് വളർന്നത്. അതിനടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലെ നരിയിഞ്ചിൽ ആശാനാണ് മാധവനെ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ പഠിപ്പിച്ചത്. ആറു വയസ്സു വരെ അദ്ദേഹം ഈ ആശാന്റെ കീഴിൽ വിദ്യ അഭ്യസിച്ചു. ഉയർന്ന ജാതിയിൽ പെട്ട ആശാന് മാധവൻ അന്ന് തൊട്ടുകുടാത്തവൻ ആയിരുന്നു. ശിക്ഷിക്കാനായി വടികൊണ്ടടിച്ചാൽ തൊടാതെ ഏറിഞ്ഞടിക്കുകയായിരുന്നു പതിവ്. [1] ഒരിക്കൽ ആശാൻ തന്നെ ആവശ്യമില്ലാതെ ശിക്ഷിച്ചപ്പോൾ ആശാന്റ്റെ ഏഴുത്ത് അങ്ങ് എടുത്തോ എന്റെ എഴുത്ത് ഇങ്ങു തന്നേക്കൂ എന്ന് ബാല്യ സഹജമായ വൈരാഗ്യത്തോടു കൂടി അദ്ദേഹം തർക്കുത്തരം പറഞ്ഞു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള നസ്രാണി ആശാനായ കരിപ്പുഴ ആശാൻ നടത്തിയിരുന്ന പള്ളിക്കൂടത്തിൽ ചേർന്നു. ഈ പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴിക്ക് നായർ വിഭാഗത്തിൽ പെട്ടവരെ കാണാനിടയായാൽ വഴിമാറി നടക്കേണ്ടതുണ്ടായിരുന്നു. അറിയാതെ അവരുടെ മുന്നിൽ പെട്ടാൽ അവർ ശിക്ഷിക്കുമായിരുന്നു. എന്നാൽ കരിപ്പുഴ ആശാനും അദ്ദേഹത്തെ എറിഞ്ഞടിക്കുന്നത് അദ്ദേഹത്തിന് മനസ്സിന് വിഷമമുണ്ടാക്കിയിരുന്നു. ഏതാണ് ഒരു വർഷത്തോളം അവിടെ പഠിച്ചശേഷം അദ്ദേഹം മാവേലിക്കര ഈരേഴക്കാരൻ കൊച്ചുകുഞ്ഞാശാൻ എന്ന കണിയാരുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പിന്നീട് പി. സുബ്രമണ്യം പിള്ള എന്ന വക്കീലിന്റെ കീഴിൽ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. അന്ന് ഈഴവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പല പ്രതിബന്ധങ്ങളും എതിർപ്പുകളും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ കീഴിൽ പഠിക്കുമ്പോഴാണ് ആദ്യമമയി ഈഴവൻ, നായർ, നസ്രാണി എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബെഞ്ചിൽ ഇരുന്ന് ആദ്യമായി പഠിക്കുന്നത്. അദ്ധ്യപകർ കുട്ടികളെ തൊട്ടടിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് ഒരു പ്രത്യേക അനുഭവമായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന്റെ ആലോചനാ ശക്തിക്ക് വികാസം പ്രാപിച്ചത്

പിന്നീട് അദ്ദേഹം കായംകുളം സർക്കാർ വിദ്യാലയത്തിൽ ചേർന്നു. അക്കാലങ്ങളിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നല്ല രീതിയിൽ വികസിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ കോടതി വ്യവഹാരങ്ങൾ ചിലത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ വിദ്യാലയങ്ങളിലെ ഉയർന്ന ജാതിക്കാരായ സഹപാഠികളിൽ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരിൽ നിന്നും ജാതി സംബന്ധമായി താഴ്ത്തിക്കെട്ടുന്ന തരത്തിൽ ഉള്ള പരിഹാസങ്ങൾക്കും മറ്റും മാധവനും അതേ ജാതിയിലുള്ളവർക്കും ഏൽക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ മനസ്സിന് മുറിവേൽ‍പിച്ചിരുന്നു. കായംകുളത്തുനിന്നും മൂന്നാം ഫാറം ജയിച്ചതുനുശേഷം ഉപരിപഠനത്തിനായി ടി.കെ തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തിൽ ചേർന്നു..

പഠനത്തിൽ താല്പര്യം ഏറെ ഉണ്ടായിരുന്നെങ്കിലും 17 വയസ്സുള്ളപ്പോൾ (1902) അച്ഛൻ മരിച്ചു പോയതുമൂലവും അദ്ദേഹത്തെ വളരെ നാളായി അലട്ടിയിരുന്ന കാസ രോഗം മൂർച്ഛിച്ചതിനാലും അദ്ദേഹത്തിന് ഹൈസ്കുൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.1906ൽ കാസരോഗശമനത്തിനായി അദ്ദേഹം ഒരു വർഷം ചിലവഴിച്ചു എങ്കിലും പരിപൂർണ്ണമായും ഭേധമയില്ല. 1907 ലദ്ദേഹം ദമ്പത്യത്തിൽ ഏർപ്പെട്ടു.

ചേപ്പാട്ട് കോട്ടൂർ കയ്യാലയ്ക്കൽ നാരായണി അമ്മയായിരുന്നു ഭാര്യ. ബാല്യകാല സഖിയായിരുന്നെങ്കിലും നാരായണി തന്റെ 11-ആം വയസ്സിൽ വേറൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം പക്ഷേ സുഖകരമല്ലാത്തതിനാൽ അവർ ഉപേക്ഷിക്കുകയും മാധവൻ അവരെ സ്വപത്നിയായി സ്വീകരിക്കുകയും ആയിരുന്നു. ആദ്യ ഭർത്താവിൽ ശാരദ, ബാലകൃഷ്ണൻ എന്നിങ്ങനെ രണ്ട് സന്താനങ്ങൾ നാരായണിക്കുണ്ടായിരുന്നു. മാധവൻ അവരെ സ്വന്തം മക്കളെപ്പോലെയാണ് വളർത്തിയത് ബാലകൃഷണൻ പക്ഷേ അധികം താമസിയാതെ മരണമടഞ്ഞു.


പഠിക്കുന്ന കാലത്തേ മാധവൻ മികച്ച പ്രാസംഗികനെന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹം പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിനും ഉണ്ടയിരുന്നു. അക്കാലത്ത് ‘ന്യൂ ഇൻഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ‘ തുടങ്ങിയ വർത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി‘, ‘മംഗളോദയം‘ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1911-ല് ശിവഗിരിയില്ല് വച്ച് നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയിൽ അദ്ദേഹം പങ്കെടുത്തു. 1913 ല് 11-ആം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു. അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന് ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിനു വേണ്ടി നിവേധനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു. അടുത്ത വർഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരീക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്.

അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത്. നമ്പൂതിരി, ക്ഷത്രിയർ, നായന്മാരും നസ്രാണികളും, ഈഴവന്മാർ, പുലയർ, പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ക്ഷിക്കാനും മേൽജാതിക്കാര്ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവന്മാർക്ക് പ്രവേശിക്കാമയിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലാകട്ടേ സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവർണ്ണ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയ്ള്ള വീഥികളിലാകട്ടേ ഈഴവരേയും വിലക്കിയിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും ഉണ്ടായിരുന്നു. പുറത്തു പോയി തിർകെ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് കുളിച്ചിരിക്കണം എന്നും താഴ്ജാതിയിൽ പെട്ടവരെ നിശ്ശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുളിച്ചിരിക്കണം.

ദേശാഭിമാനി ആരംഭിച്ചത് മാധവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നാണ്. 29ആമത്തെ വയസ്സിലാണ അദ്ദേഹം ഈ പത്രം ആരംഭിക്കുന്നത്. അക്കാലത്ത് ഈഴവരുടേതായി പത്രങ്ങൾ ഒന്നു നിലവിലില്ലായിരുന്നു. ‘സുജനാനന്ദി’, കേരള സന്ദേശം, കേരള കൗമുദി എന്നീ പേരുകളിൽ പത്രങ്ങൾ മുൻപു തന്നെ ആരംഭിച്ചിരുന്നു എങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ച് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പൊതുജനസേവനാപരമായ തന്റെ ആദർശങ്ങളേയും ഈഴവ സമുദായത്തിന്റെ ശക്തിയേയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായി മാധവൻ പത്രത്തെ കണ്ടിരുന്നു. 1914ലാണ് ദേശാഭിമാനി തുടങ്ങിയത്. പത്രത്തിന്റെ മാനേജർ പദവി മുതൽ പ്രചാരകൻ, വിതരണക്കാരൻ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവർത്തിച്ചു. താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങൾ അപ്പപ്പോൾ നാട്ടുകാർക്കിടയിൽ എത്തിച്ചു. സമുദായ സമത്വത്തിന്റെ വിത്തുകൾ ജനങ്ങളുടെ മനസ്സിൽ പാകാനും അതിന്റെ ആവശ്യകതയും താഴ്ന്ന ജാതികാരുടെ അവകാശങ്ങളെ പറ്റിയും അദ്ദേഹം ലേഖനങ്ങൾ വഴി അദ്ദേഹം ശ്രമിച്കുകൊണ്ടിരുന്നു. എന്നാൽ ഇടയ്ക്ക് കുറക്കാലം ദേശാഭിമാനി പ്രസിദ്ധീകരണം നിർത്തിവച്ചെങ്കിലും മാധവൻ പത്രാധിപനാകുകയും വീണ്ടും പത്രം ആരംഭിക്കുകയും ചെയ്തു

ആരംഭകാലത്തിലെ പൊറ്റു പ്രവർത്തനത്തിൽ അദ്ദേഹം ഊന്നൽ കൊടുത്തത് പൗര സമത്വ വാദത്തിനായിരുന്നു. തിരുവിതാംകൂറിലെ ആകെയുള്ള ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവർക്ക് (26 ലക്ഷം അന്ന്) പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൗര സമത്വവാദം ആരംഭിച്ചത്.പൊതു നിരത്തുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജാതിമതഭേദമന്യേ സകലർക്കും പ്രവേശനം നൽകേണ്ടതാണെന്നുള്ള തത്ത്വം സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും ഈഴവർ തുടങ്ങിയവർക്ക് പലകാരനങ്ങളാൽ ഇവിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യം ആണ് ഒരു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. തൃശ്ശൂർ പൂരം സംബന്ധിച്ച് ഈഴവരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സർക്കാർ വിദ്യാലയത്തിൽ തിരുവിതാം കൂർ രാജകുമാരൻ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാർത്ഥികളേയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പോലീസിനെ ഉപയോഗിച്ച് മർദ്ദിക്കുക തുടങ്ങിയ് അനീതികൾക്കെതിരെ മാധവന്റെ ദേശാഭിമാനി ശക്തിയുക്തം പ്രതിഷേധിച്ചു

അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്. 1903-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു. ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി താഴ്ന്ന ജാതിക്കാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ സഭയിൽ ഈഴവ പ്രതിനിധി അംഗമായി തിർഞ്ഞെടുക്കപ്പെട്ടു.‍ 1917, 18 വർഷങ്ങളിൽ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങൾ തമ്മിലുള്ള സമ്പർക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയിൽ വാദിച്ചിരുന്നു.

ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ, മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊടീൽ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികൾ 1916 ഓടെ കേരളത്തിൽ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.[2] 1916ല് കൊൽക്കത്ത യിൽ വച്ച് ആനി ബസൻറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടയിരുന്നു. ഇതേ തുടർന്ന് അടുത്ത വർഷം മുംബൈ യിൽ വച്ച് അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എന്നാൽ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം മാധവന് ശ്രീമുലം പ്രജാ സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല

1921ല് മഹാത്മാ ഗാന്ധി തിരുനെൽവേലിയിൽ എത്തിയപ്പോൾ മാധവൻ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശവാദത്തെക്കുറിച്ച് അറിയിച്ചു. മഹാത്മാഗാന്ധി കേരളം സന്ദർശിക്കാനും അന്നു മുതൽ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാനും കാരണം ഒരു പക്ഷേ ഈ കൂടിക്കാഴ്ച ആയിരുന്നിരിക്കണം
പ്രസംഗിക്കുന്നതിൽ മിടുക്കനായിരുന്ന മാധവൻ വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായിരുന്നു. 1923ൽ കാക്കിനാടയിൽ സമ്മേളിച്ച കോൺഗ്രസ്സിൽ സംബന്ധിച്ചു. അദ്ധ്യക്ഷത വഹിച്ച മൗലാനാ മുഹമ്മദ് അലി, സി.ആർ. ദാ‍സ് , സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖന്മാരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. അതിനു മുൻപ് തന്നെ ഗാന്ധിജിയുമായി പരിചയപ്പെട്ടിരുന്നു. 1924ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിക്കുകയുണ്ടായി. മഹാത്മാഗാന്ധിയായിരുന്നു യോഗാദ്ധ്യക്ഷൻ. ഈ സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തെ പറ്റിയുള്ള പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്. അദ്ദേഹം മികച്ച സംഘാടകനായിരുന്നു. 1918-20 കാലഘട്ടത്തിൽ തിരുവിതാംകൂർ പ്രജാസഭാമെംബറായി പ്രവർത്തിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1924 മാർച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു അറസ്റ്റ് വരിച്ചു.  ലെ കാൺപൂർ കോൺഗ്രസ്സിലും സംബന്ധിച്ചു. നായരീഴവ രാഷ്ട്രീയ സഖ്യത്തിന്റെ പ്രതീകമായി കരുതപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രം അവർണ്ണർക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവൻ ഉണ്ടായിരുന്നു

1927ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയാ‍യി സംഘടന കെട്ടിപ്പടുക്കുന്നതിൽ മുഴുകി. പുതുതായി ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ മാധവന് കഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് മഹാകവി കുമാരനാശാൻ ഇപ്രകാരം പാടി:
ചെഞ്ചോരതുള്ളും ചെറുപ്രായക്കാർ തന്ദ്രിക്കെഴും
ചെറുകൊഞ്ചലാല മയങ്ങി സ്വകർത്തവ്യം മറക്കവേ
സഹസ്രാധികയുവബാഹുക്കൾ സാധിക്കാത്ത
മഹത്താം കർമം കാസരോഗിതൻ കരം ചെയ്തു

കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവൻ സംഘടനാ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സെക്രട്ടറിയായതിനുശേഷം അദ്ദേഹം ഒരു കൊല്ലം കൊണ്ട് അൻപതിനായിത്തിൽ പരാ അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിലേക്ക് ചേർത്തു. 255 ശാഖായൊഗങ്ങളും 10 യൂണിയനും അദ്ദേഹം സംഘടിപ്പിച്ചു. ഈഴവമെമ്മോറിയൽ എന്ന പേരിൽ ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഒപ്പ് ശേഖരണവും ഇക്കാലാത്ത് അദ്ദേഹം ചെയ്തു പോന്നു. മന്നത്തു പത്മനാഭനുമായി സഹകരിച്ച് ക്ഷേത്രപ്രവേശന്ന സം‍രംഭത്തിലും അദ്ദേഹം പങ്ക് ചേർന്നു.
ഇതിനിടെ അദ്ദേഹത്തിന്‌ ഹൃദ്രോഗവും ബാധിച്ചിരുന്നൂ. പിന്നീട് പനിയും അതിസാരവും ബാധിച്ചു. എന്നാൽ രോഗത്തെയും അവഗണിച്ചുകൊണ്ട് അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലും മറ്റും മുഴുകി.
1930 ഏപ്രിൽ 27 ന്‌ വെളുപ്പിന് 4:55 ന്‌ അദ്ദേഹം അന്തരിച്ചു.മരിക്കുമ്പോൾ അദ്ദേഹത്തിന് 44 വയസ്സേ ഉണ്ടായിരുന്നുള്ളു. നിരാവധി നേതാക്ന്മാർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. അനുശോചനമറിയിച്ച പ്രമുഖരിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, മദൻ മോഹൻ മാളവ്യ , എം. കൃഷ്ണൻ നായർ എന്നിവരൂം ഉൾപ്പെടുന്നു.
സർദാർ കെ.എം. പണിക്കർ:
മാധവന്റെ മരണം മൂലം മലബാറിന് അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്ക്കർത്താവിനെ നഷ്ടമായി