Saturday, May 18, 2013

എ.ആർ. രാജരാജവർമ്മ


മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ (ജീവിതകാലം:1863 ഫെബ്രുവരി 20 - 1918 ജൂൺ 18 മുഴുവൻ പേര്: അനന്തപുരത്തു രാജരാജവർമ്മ രാജരാജവർമ്മ). ചങ്ങനാശ്ശേരിയിലായിരുന്നു അദ്ദേഹം ജനിച്ചത്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതഭാഷാശാസ്ത്രജ്ഞനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് 1863 ഫെബ്രുവരി 20-ന് (1038 കുംഭം 9നു്) എ.ആർ. രാജരാജവർമ്മ ജനിച്ചത് ] പിതാവ് കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മാതാവ് ഭരണി തിരുനാൾ തമ്പുരാട്ടി. അമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരിയായിരുന്നു. ലക്ഷ്മീപുരം കൊട്ടാരം അക്കാലത്ത് സമ്പന്നമായിരുന്നെങ്കിലും അന്തച്ഛിദ്രത്താൽ അശാന്തമായിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആദ്യം കാർത്തികപ്പള്ളിയിലേയ്ക്കും പിന്നീട്‌ ഹരിപ്പാട്ട്‌ അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാൻ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അനന്തപുരത്ത്‌ താമസമാക്കിയ താവഴിയിലാണ് രാജരാജവർമ്മ ഉൾപ്പെടുന്നത്. 'എ.ആർ.'എന്ന നാമാക്ഷരിയിലെ 'എ' അനന്തപുരം കൊട്ടാരത്തേയാണ്‌ സൂചിപ്പിക്കുന്നത്‌. അദ്ദേഹത്തിന്റെ ഓമനപ്പേർ കൊച്ചപ്പൻ എന്നായിരുന്നു. ക്ലേശകരമായ ജീവിതമായിരുന്നു ഹരിപ്പാട്ട്.

പ്രഥമഗുരു ചുനക്കര വാര്യർ ആയിരുന്നു. ചുനക്കര ശങ്കരവാര്യരും ഗുരുവായിരുന്നു. പന്ത്രണ്ട് വയസ്സായപ്പോഴേക്കും കണക്കും കൂട്ടിവായനയും പഠിച്ചു. ആയില്യം തിരുനാൾ മഹാരാജാവിനാൽ നാടു കടത്തപ്പെട്ട കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹരിപ്പാട്ടു താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ കീഴിൽ വിദ്യാഭ്യാസം ആരംഭിച്ചു. നാലഞ്ചുകൊല്ലം നീണ്ടു നിന്ന ഈ കാലയളവിൽ അദ്ദേഹം മാനവേദചമ്പു, നൈഷധം മുതലായ കാവ്യങ്ങളിലും ശാകുന്തളം, മാലതീമാധവം തുടങ്ങിയ നാടകങ്ങളിലും കുവലയാനന്ദം, രസഗംഗാധരം എന്നീ അലങ്കാരഗ്രന്ഥങ്ങളിലും വ്യാകരണത്തിൽ സിദ്ധാന്തകൌമുദിയിലും പാണ്ഡിത്യം നേടി.
1881-ൽ വലിയകോയിത്തമ്പുരാൻ തിരുവനന്തപുരത്തേക്ക് മടങ്ങിയപ്പോൾ കൊച്ചപ്പനും കൂടെ പോയി. അവിടെ സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നാലാം ക്ലാസ്സിൽ ചേരുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് സാഹിത്യവാസനയാൽ അദ്ദേഹം പരക്കെ അറിയപ്പെടുവാൻ തുടങ്ങിയിരുന്നു. ഇക്കാലത്ത് രാജകൊട്ടാരത്തിൽ വിശാഖംതിരുനാളിന്റെ മകനോടൊത്ത്‌ ട്യൂട്ടർമാരുടെ കീഴിൽ പഠിക്കാൻ അനുവാദം കിട്ടി. വിശാഖം തിരുനാൾ അദ്ദേഹത്തെ രാജരാജൻ എന്ന് വിളിച്ചു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം മട്രിക്കുലേഷൻ പാസ്സായി. അമ്മ മരണമടഞ്ഞതിനാൽ ഒരുവർഷം വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അടുത്തവർഷം കോളേജിൽ ചേർന്നു. എഫ്‌.എ. പരീക്ഷയും രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ. പരീക്ഷയും വിജയിച്ചു.

ശ്രീമൂലം തിരുനാൾ മഹാരാജാവ് 1890-ൽ എ.ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമിച്ചു. എ.ആർ. ഈ കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. ജോലിക്കിടയിൽ സംസ്കൃതത്തിൽ എം.എ. എഴുതിയെടുത്തു.
1894-ൽ സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലെ നാട്ടുഭാഷാ സൂപ്രണ്ടായി. അദ്ദേഹം കോളേജുകളിൽ ഭാഷാസംബന്ധമായി ക്ലാസ്സുകൾ എടുക്കാനായി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണ് ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ കൃതികൾ മലയാളത്തിന് ലഭിച്ചത്. 13 വർഷത്തിനുശേഷം അദ്ദേഹത്തിന് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.

ബിരുദമെടുക്കുന്നതിന്ന്‌ മൂന്നുമാസം മുമ്പ്‌ രാജരാജവർമ്മ വിവാഹിതനായി. മൂത്ത കോയിത്തമ്പുരാന്റെ മൂന്നാമത്തെ പുത്രിയും മാവേലിക്കര എം. ഉദയവർമ്മരാജായുടെ കനിഷ്ഠസഹോദരിയുമായ മഹാപ്രഭതമ്പുരാട്ടിയായിരുന്നു വധു. മൂന്ന് ആണും അഞ്ച് പെണ്ണുമായി ഈ ദമ്പതികൾക്ക് എട്ടു സന്താനങ്ങൾ പിറന്നു. മക്കളിൽ മവേലിക്കര ഭാഗീരഥി അമ്മത്തമ്പുരാനും, എം രാഘവവർമ്മരാജയും പ്രശസ്തരാണ്.

തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരിക്കുന്ന കാലത്ത്, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂർച്ഛി‍ച്ചതിനെത്തുടർന്ന്‌ 1093 മിഥുനം 4-ന് (1918 ജൂൺ 18-ന്) മാവേലിക്കര ശാരദാലയത്തിൽ വെച്ച് 56-ആം വയസ്സിൽ എ.ആർ. രാജരാജവർമ്മ മരണമടഞ്ഞു.
രാജരാജവർമ്മയുടെ ജീവിതത്തിലെ വിശദാംശങ്ങൾ ഊൾക്കൊള്ളിച്ച് അദ്ദേഹത്തിന്റെ മക്കളായ ഭാഗീരഥിഅമ്മത്തമ്പുരാനും എം. രാഘവവർമ്മയും ചേർന്ന്‌ ‘രാജരാജവർമ്മ’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. മൂന്നുഭാഗങ്ങളിലായി സാമാന്യം വിസ്തരിച്ചെഴുതിയ ഈ ജീവചരിത്രഗ്രന്ഥത്തിൽനിന്നും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഒരേകദേശരൂപവും ലഭിയ്ക്കും.

സംസ്കൃതകോളേജിലായിരുന്ന കാലത്ത്‌ അവിടെ സംസ്കൃതത്തിന്നു പുറമെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ ഇതര വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുക, എല്ലാ ദരിദ്രവിദ്യാർത്ഥികൾക്കും വിദ്യാർത്ഥിവേതനം അനുവദിക്കുക, അദ്ധ്യാപകർക്ക്‌ ഇംഗ്ലീഷ്‌ ഭാഷയിൽ പരിചയം ഉണ്ടാക്കുക, കൃത്യവും ആസൂത്രിതവുമായ സമയവിവരപ്പട്ടികകൾ വെച്ച്‌ അദ്ധ്യാപനം ചിട്ടപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾ രാജരാജവർമ്മ ഏർപ്പെടുത്തി. സിലബസ്‌ പരിഷ്കരണം നടപ്പിലാക്കാൻ ആവശ്യമായ പാഠ്യപുസ്തകങ്ങളും അദ്ദേഹം അക്കാലത്ത്‌ വിരചിച്ചു. അഞ്ചുകൊല്ലത്തെ സേവനത്തിനുശേഷം പ്രിൻസിപ്പൽ സ്ഥാനം ഗണപതിശാസ്ത്രികളെ ഏൽപിച്ച്‌ മഹാരാജാസ്‌ കോളേജിലേയ്ക്ക്‌ പോയെങ്കിലും മരിക്കുന്നതുവരെ സംസ്കൃതകോളേജിന്റെ കാര്യത്തിൽ നിതാന്തശ്രദ്ധ പുലർത്തുവാനും കഴിയുന്ന സഹായങ്ങൾ അപ്പപ്പോൾ ചെയ്‌തുകൊടുക്കുവാനും അദ്ദേഹം നിഷ്കർഷിച്ചുപോന്നു.
മഹാരാജാസ്‌ കോളേജിൽ നാട്ടുഭാഷാസൂപ്രണ്ടും പിന്നീട്‌ പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്ത്‌ കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്ക്‌ അറുതിവരുത്തുവാൻ രാജരാജവർമ്മ ചെയ്‌ത യത്നങ്ങൾ എടുത്തുപറയത്തക്കതാണ്. ഇതര വകുപ്പു മേധാവികളായ വിദേശികളുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികൾക്കുകൂടി വകവെപ്പിച്ചെടുക്കാൻ ഏ.ആറിനു കഴിഞ്ഞു.
കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്ന്‌ ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്‌. മാതുലനായ "വലിയകോയിത്തമ്പുരാന്റെ" വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത്‌ ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്ന്‌ ഏ.ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.
പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക്‌ സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ട്‌; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ.ആറിനു കഴിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന നിയോക്ലാസ്സിക്‌ പ്രവണതയ്ക്ക്‌ തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്‌തിയും വിവേകവും കാണിച്ചു എന്നത്‌ അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന്ന്‌ അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്‌. മുൻതലമുറയുടെയും പിൻതലമുറയുടെയും കാലാഭിരുചികളോട്‌ സുദൃഢമായി ഇണങ്ങിനിൽക്കാൻ തക്കവണ്ണം തരംഗവൈവിധ്യമാർന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവർമ്മ. വൈയാകരണന്മാർ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാർ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകൻ (trend setter) ആണെന്ന്‌ തെളിയിക്കുകകൂടി ചെയ്‌തു അദ്ദേഹം.

സ്വന്തം ഉദ്യോഗമായ ഭാഷാ അദ്ധ്യയനത്തിന് പ്രയുക്തമായ പാഠപുസ്തകങ്ങളുടെ അഭാവമാണ് കേരളപാണിനിയെ ഒരു മഹദ്ഗ്രന്ഥകാരനാക്കി മാറ്റിയത് എന്നു പറയാം. എന്നാൽ പിൽക്കാലത്ത് ഒരു ഭാഷയുടെ തന്നെ ചട്ടക്കൂടുകൾ ഉറപ്പിച്ചുനിർത്താൻ പോന്ന അസ്ഥിവാരക്കല്ലുകളായി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മാറി.
ഇതുവരെ കണ്ടെടുക്കപ്പെട്ടതായി 33 മലയാളകൃതികൾ, 66 ലേഖനങ്ങളും അവതാരികകളും, 15 സംസ്കൃതരചനകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ കൃതികളെ കണക്കാക്കാം. ഇവയെല്ലാം വ്യത്യസ്തങ്ങളായ അദ്ദേഹത്തിന്റെ രചനാവൈഭവത്തെ എടുത്തുകാണിക്കുന്നവയുമാണ്.
രാജരാജവർമ്മയുടെ വക അമൂല്യപാരിതോഷികങ്ങളായി മലയാളത്തിനു ലഭിച്ചവയാണ് ‘കേരളപാണിനീയം’ (മലയാളഭാഷാവ്യാകരണം), ഭാഷാഭൂഷണം(അലങ്കാരാദി കാവ്യനിർണ്ണയപദ്ധതി), വൃത്തമഞ്ജരി (മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതി) എന്നിവ. ഇന്നും ഈ കൃതികളാണ് പ്രസ്തുത വിഷയങ്ങളിൽ മലയാളത്തിലെ ആധികാരിക അവലംബങ്ങൾ.
സാഹിത്യസാഹ്യം (ഗദ്യരചനാപാഠം), ലഘുപാണിനീയം, മണിദീപിക (സംസ്കൃതവ്യാകരണം), മധ്യമവ്യാകരണം (പ്രാരംഭമലയാളവ്യാകരണം) എന്നിവയാണ് അദ്ദേഹം രചിച്ച ഭാഷാപഠനസഹായികൾ.
തർജ്ജമസാഹിത്യത്തിൽ ഒരു പുതിയ വഴി തുറന്നു വിട്ടവയാണ് അദ്ദേഹത്തിന്റെ സ്വപ്നവാസവദത്തം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, ഭാഷാകുമാരസംഭവം, മേഘദൂത് തുടങ്ങിയവ.
നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ കാന്താരതാരകം, നളിനിയുടെ അവതാരിക, പ്രാസവാദത്തിലെ യുക്തിയുക്തമായ പ്രസ്താവങ്ങൾ എന്നിവ മലയാളസാഹിത്യചരിത്രത്തിൽ അദ്ദേഹത്തിനൊരു യുഗപുരുഷന്റെ പ്രഭാവം നേടിക്കൊടുത്തു.
കാല്പനികമലയാളസാഹിത്യചരിത്രത്തിലെ വർണ്ണാഭമായ ഒരേടാണ് മലയവിലാസം. മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള മൗലികമായ സംസ്കൃതകൃതികളിൽ ആംഗലസാമ്രാജ്യത്തിന് സമുന്നതപദവി തന്നെയുണ്ടെന്ന് പണ്ഡിതന്മാരും സമ്മതിച്ചു തന്നിട്ടുണ്ട്.

No comments:

Post a Comment