Thursday, May 23, 2013

കണ്ടിയൂർ മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കന്മാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കണ്ടിയൂരപ്പൻ എന്നപേരിൽ അറിയപ്പെടുന്നു. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.


നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.
രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം. പിന്നീട് അവിടെ വിഷ്ണുവിന്റെ ഏഴാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ചേര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാൻ ചരിത്രതാളുകൾ വഴികാട്ടുന്നുണ്ട്.  മുൻപ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നുവത്രെ കണ്ടിയൂർ ക്ഷേത്രം. അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തിൽ ബുദ്ധജംഗ്ഷനിൽ ഇന്നു കാണുന്ന ബുദ്ധപ്രതിമ. കേരള ചരിത്രത്തിനു മുതൽക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്.  ഈ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങൾ കൂടുതൽ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരിൽ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം.
ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുൻപ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നുപിന്നീട് വീര ഉദയവർമ്മൻ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാൾ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാൾ കണ്ടിയൂർ ക്ഷേത്രത്തിൽ ദേവന്റെ നടയിൽ സമർപ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.

ക്ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തിൽ കേരളത്തിലെ പുകൾപെറ്റ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുന്നതാണീക്ഷേത്രം. രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാജശേഖര വർമ്മൻ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം. 1218ലെ കണ്ടിയൂർ ശാസനത്തിൽ രവികേരളവർമ്മയേയും (1215-1240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവർമ്മ വേണാട്ടുരാജാവിന്റെ നിർദ്ദേശപ്രകാരം കണ്ടിയൂർ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു. മാവേലിക്കര നഗരത്തിൽ ഹരിപ്പാട് റോഡിലായി ഏഴര ഏക്കർ വിസ്താരമേറിയ മതിൽക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠാദേവാലങ്ങൾ ഉള്ള ചുരുക്കം ചിലമഹാക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഇരുനിലയിൽ തീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെ നില വർത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിർമ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകി കിരാതമൂർത്തിയായി ശ്രീപരമേശ്വരൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിലും വട്ടെഴുത്തിൽ ധാരാളം ശാസങ്ങൾ കാണാൻ കഴിയും.

പ്രധാന പ്രതിഷ്ഠയായ കണ്ടിയൂരപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂന്നു സന്ധ്യക്കും മൂന്നുഭാവങ്ങളോടെ ശിവപെരുമാൾ ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായി വിദ്യാപ്രദായകനായും, ഉച്ചയ്ക്ക് ഉമാമഹേശ്വരനായി ദാമ്പത്യസുഖപ്രദായകനായും വൈകുന്നേരം കിരാതമൂർത്തിയായി സർവ്വ സംഹാരമൂർത്തിയായും ഇവിടെ ദർശനം നൽകിയമരുന്നു ഇവിടെ. കേരളത്തിലെ ആദ്യ തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനല്ലൂറ് (ഇരിങ്ങാലക്കുട ഗ്രാമം) കുടും ബമാണ് ഇവിടെ തന്ത്രം നിർവഹിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം നടക്കുന്നു,

No comments:

Post a Comment